July 14, 2009

വിമോചനസമരം ഇനി നടപ്പില്ല.

പി.ഗോവിന്ദപ്പിള്ള.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് വിമോചനസമരം. വിമോചനസമരം എന്ന പേരുകൊടുത്തത് പനമ്പിള്ളി ഗോവിന്ദമേനോന്‍ ആയിരുന്നു. തോട്ടം മുതലാളിമാര്‍, വന്‍കിട വ്യവസായികള്‍, പള്ളിക്കാര്‍, കോണ്‍ഗ്രെസ്, മുസ്ലി ലീഗ് തുടങിയവരായിരുന്നു വിമോചന സമരത്തിന്റെ പിന്നിലുണ്ടായിരുന്നവര്‍. തീര്‍ച്ചയായും അതിലേറ്റവും പ്രധാന പങ്ക് പള്ളിക്കാര്‍ക്ക് തന്നെയായിരുന്നു. ഇ എം എസ് ന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ വിമോചന സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം കേരളത്തെ അരക്ഷിതാവസ്ഥയില്‍ നിന്നും മോചിപ്പിക്കൂ എന്നതായിരുന്നു. ഈ എം എസ്സിന്റെ ഒരു പ്രസ്താവനയാണ് തെളിവായി അവര്‍ ചൂണ്ടിക്കാട്ടിയത്. സ്ഥാപിത താല്പ്പര്യക്കരുടെയും നിയമലംഘകരുടെയും പിണിയാളുകളായി പ്രവര്‍ത്തിക്കുകയെന്ന പോലീസിന്റെ ജോലി അവസാനിപ്പിക്കുമെന്നും, തൊഴിലാളികളെയും കര്‍ഷകരെയും അടിച്ചമര്‍ത്തുന്നതിന് പകരം പോലീസ്‌ അവരുടെ രക്ഷകരായിരിക്കുമെന്നുമായിരുന്നു ഈ എം എസ്സിന്റെ പ്രസ്താവന.

മാത്രമല്ല ആഭ്യന്തര മന്ത്രിയായിരുന്ന വി ആര്‍ കൃഷ്ണയ്യരുടെ ചില പുരോഗമന നടപടികള്‍ ഫ്യൂഡല്‍ ജെന്മിമാര്‍ക്കും അവരുടെ ഒത്താശക്കാരായ കോണ്‍ഗ്രസിനും രുചിച്ചില്ല. അന്നുവരെ പോലീസ്‌ സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാരോട് കുറ്റവാളികളോടെന്നപോലെ വളരെ നികൃഷ്ട്ടമായിട്ടാണ് പോലീസ്‌ പെരുമാറിയിരുന്നത്. എന്നാല്‍ സമുദായ നേതാക്കള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും നല്ല സ്വീകരണമായിരുന്നു. പോലീസ്‌ സ്റ്റേഷനിലെത്തുന്ന സാധാരണക്കാര്‍ക്ക് ഇരിക്കാന്‍ ഒരു ബന്ചെങ്കിലും കൊടുക്കണമെന്നും അവരെ അവഗണിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ഇത് മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ സര്‍ക്കാരിനെതിരെയുള്ള പ്രചരണായുധമാക്കി കമ്മ്യൂണിസ്റ്റ്‌കാര്‍ മുതലാളിമാരാണെന്നും അവര്‍ പോലീസ്‌ സ്റേഷന്‍ കയ്യടക്കി എന്നും അവര്‍ പ്രചരിപ്പിച്ചു. അതുപോലെ കൃഷ്ണയ്യരാണ് ജയിലിനകത്ത് തടവുകാര്‍ക്ക് പുകവലിക്കാന്‍ അനുമതി കൊടുത്തത്. പുറത്തുള്ളവര്‍ക്ക് പുകവലിക്കാമെങ്കില്‍ അകത്തുള്ളവര്‍ക്കും ആകാം എന്നാ നിലപാടായിരുന്നു അദ്ധേഹത്തിന്. മാത്രമല്ല ജീവപര്യന്തം തടവുകാര്‍ക്ക് പ്രതിഫലം കൊടുത്തു തുടങ്ങിയതും കൃഷ്ണയ്യരായിരുന്നു.

പള്ളിക്കാരെയും സമുദായ നേതാക്കന്മാരെയും വിറളിപിടിപ്പിച്ച മറ്റൊരു സംഭവം മുണ്ടശ്ശേരിയുടെ വിദ്യഭ്യാസ ബില്ലായിരുന്നു, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ല് പിന്തിരിപ്പനായിരുന്നുവെന്നുള്ള എം. ജി. എസ്സിനെപ്പോലുള്ളവരുടെ നിലപാട് ശുദ്ധ അസ്സംബന്ധമാണ്. കുറഞ്ഞ പക്ഷം അധ്യാപകരുടെ സേവനം ഉറപ്പുവരുത്തി അവരുടെ അന്തസ്സ് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ശമ്പളത്തിനും അറ്റകുകുറ്റപണികള്‍ക്കുമായി സര്‍ക്കാര്‍ മാനേജ്മെന്റിനു ഗ്രാന്റ് കൊടുക്കുമായിരുന്നെന്കിലും അധ്യാപകന് കൃത്യമായി ശമ്പളം ലഭിക്കുമായിരുന്നില്ല. അതുകൊണ്ടാണ് അന്നത്തെ സാഹിത്യകൃതികളിലെ മുഖ്യ പ്രമേയം അധ്യാപക പീഡനമായിരുന്നത്. കാരൂര്‍ നീലകണ്ടപ്പിള്ള അധ്യാപകനായിരുന്നു. അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ ആയിരുന്നില്ല. ഉടുതുണിക്ക്‌ മരുതുണിയില്ലായിരുന്നുവെന്നു തന്റെ അനുഭവം ചൂണ്ടിക്കാട്ടി അദ്ദേഹം തന്നെ പറയുന്നു. വെളുപ്പിനെ കുളിക്കും. കൂട്ടത്തില്‍ മുണ്ട് നനച്ചിടും. അതുണങ്ങിയിട്ടാണ് സ്കൂളില്‍ പോയിരുന്നത്. വിശപ്പ്‌ സഹിക്കവയ്യാതെ കൊച്ചുകുട്ടിയുടെ ചോറ് കട്ടുകഴിക്കുന്ന അധ്യാപകന്റെ ദയനീയ സ്ഥിതി വ്യക്തമാക്കുന്ന ഒരു സംഭവം തന്റെ ഒരു കഥയില്‍ ഹൃദയാവര്‍ജ്ജകമായി കാരൂര്‍ എഴിതിയിട്ടുണ്ട്. ചെറുകാടിന്റെയും മുണ്ടശ്ശേരിയുടെയുമൊക്കെ കൃതികളില്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെയും അധ്യാപക ചൂഷണത്തിന്റെയും പരാമര്‍ശങ്ങളുണ്ട്.

അധ്യാപകര്‍ക്ക് ട്രഷറിയില്‍ നിന്നും നേരിട്ട് ശമ്പളം കൊടുക്കാനുള്ള തീരുമാനത്തെ കമ്മ്യൂണിസവും നിരീശ്വര വാദവും വളരാനുള്ള നീക്കമായിട്ടാണ് പള്ളിക്കാര്‍ ചിത്രീകരിച്ചത്.കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും സ്ഥിതി ശോചനീയമായിരുന്നു. ഒരു കുടില്‍ ഉണ്ടെങ്കില്‍ അത് മേയാന്‍ പറമ്പില്‍ വീഴുന്ന ഓല എടുക്കാന്‍ പോലും ജന്മി അനുവദിച്ചിരുന്നില്ല. കൃഷിക്കാര്‍ക്ക്, പാട്ടം വാരം തുടങ്ങിയവ കൊടുത്തുകഴിഞ്ഞാല്‍ കഴിഞ്ഞുകൂടാന്‍ നിവൃത്തിയില്ല. എന്റെ വീട്ടിലും കുറെ പാട്ടം കിട്ടുമായിരുന്നു. പാട്ടമളന്നു മൂന്നുമാസം കഴിയുമ്പോള്‍ അളന്ന പാട്ടം കഞ്ഞിവയ്ക്കാന്‍ വേണ്ടി തിരിച്ചുവാങ്ങാന്‍ വരുന്നത് എനിക്ക് നേരിട്ടനുഭവമുണ്ട്. വ്യവസ്ഥ ചെയ്ത പാട്ടത്തിനു പുറമേ അനാവശ്യമായ പല പിരിവുകളുമുണ്ടായിരുന്നു. ഹിന്ദുക്കളായ ജന്മിമാരാണെങ്കില്‍ ഓണത്തിനും വിഷുവിനും കാഴ്ച്ചവയ്ക്കണം. ജന്മി മുസ്ലിമാണെങ്കില്‍ റംസാന് കോഴിയെ കൊടുക്കണം. ഉത്സവത്തിന് കൊടിമരച്ചുവട്ടില്‍ കാണിക്ക വയ്ക്കണം. പാട്ടക്കാരന് കുഞ്ഞുണ്ടായാലും ജന്മിക്കു കാണിക്ക വയ്ക്കണം. ഇതൊക്കെ ചെയ്തില്ലെങ്കില്‍ ജന്മിയുടെ അപ്രീതിയും കുടിയിറക്കലുമാണ് ഫലം.ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റെടുക്കുന്നത് 1957 ഏപ്രില്‍ 5 നാണ്. ഏപ്രില്‍ 15 നു എല്ലാത്തരം കുടിയിറക്കലുകളും നിരോധിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കി. ഈ നിരോധനം കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക ജീവിതത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്കു വഴിവച്ചു. പില്‍ക്കാല കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിനു ഇത് വഴിയൊരുക്കുകയും ചെയ്തു. ലോകപ്രശസ്ത സ്വീഡിഷ് ധനതത്വശാസ്ത്രജ്ഞനായ ഗുന്നാര്‍ മൃദലിനെപ്പോലുള്ളവരുടെ മുക്തകണ്‍ണ്ട്ടമായ പ്രശംസയ്ക്ക് ഇത് കാരണമാകുകയുണ്ടായി.

അന്നൊക്കെ നിയമസഭയില്‍ മുഖ്യ ചര്‍ച്ചാ വിഷയം പാറുക്കുട്ടി നേത്യാരമ്മയാണ്. അവര്‍ക്ക് ജീവിക്കാന്‍ മാര്‍ഗമില്ല, ഭര്‍ത്താവില്ല, മക്കളില്ല. പാട്ടം കിട്ടണം. നേത്യാരമ്മയെ പോലുള്ളവരുടെ ജീവിതം നശിപ്പിക്കാനാണ് നമ്പൂതിരിപ്പാട്‌ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് - അസംബ്ലിയിലെ ചര്‍ച്ച ഇങ്ങിനെയായിരുന്നു.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വാധീനം സാധാരണക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചതിനൊപ്പം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ത്വരയും വര്‍ദ്ധിച്ചു. പട്ടം താണുപിള്ള, മന്നത്ത് പത്മനാഭന്‍, ആര്‍ ശങ്കര്‍ തുടങ്ങിയവരാണ് ഇതിനു നേതൃത്വം കൊടുത്തത്. 1954 - ല്‍ പട്ടം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ചു ; എന്റെ കീഴില്‍ ഒരു കമ്മ്യൂണിസ്റ്റ്‌കാരനും ഒരുദ്യോഗവും കൊടുക്കില്ല. പട്ടം പിരിച്ചുവിട്ട ഒരാളായിരുന്നു മലയാറ്റൂര്‍ രാമകൃഷ്ണന്‍. എന്റെ ഭാര്യ രാജമ്മയെയും കമ്മ്യൂണിസ്റ്റ്‌ ബന്ധം ആരോപിച്ച് പിരിച്ചു വിട്ടു. ആര്‍ ശങ്കറും മന്നത്ത് പത്മനാഭനും കോണ്ഗ്രസുകാരായിരുന്നില്ല. കടുത്ത സി.പി.ഭക്തരായിരുന്നു. സി.പി. നാടുവിട്ടതിനു ശേഷമായിരുന്നു ഇവരൊക്കെ കോണ്ഗ്രസായത്. അവരൊക്കെ അന്ന് തിരുവിതാംകൂര്‍ കോണ്ഗ്രസിനെ ക്രിസ്ത്യന്‍ കോണ്ഗ്രസ് എന്ന് ആക്ഷേപിച്ചിരുന്നു.

കേരളത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച നിരവധി ക്രിസ്ത്യന്‍ നേതാക്കന്മാരുണ്ടായിരുന്നു. അവരില്‍ പ്രധാനപ്പെട്ട ഒരാളാണ് ചവറ ഏലിയാസ്‌ കുര്യാക്കോസ്‌ അച്ഛന്‍. പക്ഷേ പണക്കാരായ ക്രിസ്ത്യാനികളും, മതമേലധ്യക്ഷന്മാരും കമ്മ്യൂണിസ്റ്റു വിരോധികളും പിന്തിരിപ്പന്മാരുമായിരുന്നു. മന്നത്ത് പത്മനാഭനെ മുന്നില്‍ നിര്‍ത്തി സംഘടിതമായിട്ടാണ് ഇവര്‍ കമ്മ്യൂണിസ്റ്റു സര്‍ക്കാരിനെ എതിര്‍ത്തത്. ഫാദര്‍ വടക്കന്റെ ആന്റി കമ്മ്യൂണിസ്റ്റു ഫ്രെണ്ട്, വലംകയ് ആയി പ്രവര്‍ത്തിച്ചത് ബി വെല്ലിംഗ്ടന്‍ , സഹായിക്കാന്‍ ക്രിസ്റ്റഫര്‍ പട എന്നപേരില്‍ റൌഡി സംഘം. ഇവര്‍ കമ്മ്യൂണിസ്റ്റ്‌കാരെ ആക്രമിച്ചു. മധ്യ തിരുവിതാംകൂറില്‍ മറ്റൊരു ക്രിസ്ത്യന്‍ നേതാവുണ്ടായിരുന്നു. പേര് ഇലഞ്ഞിക്കല്‍ ബേബി. ഇയാളാണ് തൊപ്പിപാള പ്രഭാഷണം നടത്തിയത്. ഇയാളുടെ പ്രധാന മുദ്രാവാക്യം 'തമ്പ്രാനെന്നു വിളിപ്പിക്കും...പാളേല്‍ കഞ്ഞി കുടിപ്പിക്കും' എന്നതായിരുന്നു.
മന്നം പരസ്യമായി ആഹ്വാന്നം ചെയ്തു ; കമ്മ്യൂണിസ്റ്റ്‌കാരെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല. പടിയടച്ചു പിണ്ഡം വയ്ക്കണം. ഫ്യൂഡല്‍ വൈകൃതങ്ങള്‍ മുറ്റി നില്‍ക്കുന്ന മുദ്രാവാക്യങ്ങളാണ് അന്ന് വിമോചന സമരക്കാര്‍ ഉയര്‍ത്തിയത്‌. ഒരുദാഹരണമിതാ:
"ഗൌരിചോത്തിയെ വേളികഴിച്ച റൌഡിതോമാ തുണിയെവിടെ?"

അമേരിക്കയുടെയും സി. ഐ. എ. യുടെയും അകമഴിഞ്ഞ സഹായം വിമോചന സമരക്കാര്‍ക്ക് ഉണ്ടായിരുന്നു. മോറല്‍ റീ ആര്മ്മമെന്റ് ആര്‍മി എന്ന അമേരിക്കന്‍ സംഘടനയുടെ ക്ഷണപ്രകാരം, മന്നം അമേരിക്കന്‍ സന്ദര്‍ശനം നടത്തി കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെതിരായ സമരത്തിന്‌ വീര്യം സമ്പാദിച്ചു. ഇന്ദിരാ ഗാന്ധിയുടെ നിര്‍ബന്ധ ബുദ്ധി മൂലമാണ് നെഹ്‌റു ഇ. എം. എസ്. മന്ത്രിസഭയെ പിരിച്ചു വിട്ടത്. അനാരോഗ്യവും മകളോടുള്ള കടപ്പാടും, അദ്ദേഹം തന്നെ അടിത്തറ പാകിയ ഇന്ത്യന്‍ ഭരണഘടനയുടെ സ്പിരിറ്റിനെതിരെ പ്രവര്‍ത്തിക്കാന്‍ അദ്ധേഹത്തെ നിര്‍ബന്ധിതനാക്കി. കെ. പി. കേശവമേനോനെ പോലുള്ള മലബാറിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ വിമോചനസമരത്തിനെതിരായിരുന്നു. മാതൃഭൂമി പത്രം ശക്തമായി വിമോചന സമരത്തെ എതിര്‍ത്തു. എന്തിന്, പ്രസിഡണ്ട് ഡോക്ടര്‍ രാജേന്ദ്രപ്രസാദ്പോലും എതിര്‍ത്തു. ഫാദര്‍ വടക്കനും മത്തായി മാഞ്ഞൂരാനുമൊക്കെ പില്‍ക്കാലത്ത്‌ കമ്മ്യൂണിസ്റ്റു ചേരിയില്‍ എത്തുകയും സംയുക്ത പ്രക്ഷോഭത്തില്‍ പങ്കാളികളാവുകയും ചെയ്തു. വിമോചന സമരക്കാര്‍ക്ക് കമ്മ്യൂണിസ്റ്റു വിരുദ്ധരെയെല്ലാം ഒന്നിപ്പിക്കാന്‍ കഴിഞ്ഞു. കവിയും ചിന്തകനുമായ എം.ഗോവിന്ദന്‍ വിമോചന സമരത്തിന്‌ എല്ലാ ഒത്താശയും ചെയ്തു. അദ്ദേഹം ഒരു വലതുപക്ഷ പിന്തിരിപ്പനും അമേരിക്കന്‍ സംഘടനയായ എം.ആര്‍.എ യുമായി ബന്ധമുള്ള ആളുമായിരുന്നു. അതുപോലെ സി.ജെ.തോമസ്‌ ആദ്യം കമ്മ്യൂണിസ്റ്റ്‌ ആയിരുന്നെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പ്രക്ഷോഭത്തിന് തീ പകര്‍ന്നു നല്‍കി.

കേരള ചരിത്രത്തിലെ എക്കാലത്തെയും അവിസ്മരണീയ ഗവന്മെന്റായിരുന്നു 57 - ലെ ഇ.എം.എസ് മന്ത്രിസഭ. ഭരണ പരിഷ്ക്കാരം, ഭരണ നടപടിയുടെ മലയാള വല്‍ക്കരണം, അധികാര വികേന്ദ്രീകരണം തുടങ്ങിയ ആശയങ്ങള്‍ പ്രസ്തുത മന്ത്രിസഭയുടെ സംഭാവനയാണ്‌. തുടര്‍ന്നുവന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് സാക്ഷരത, അധികാര വികേന്ദ്രീകരണം, ഭൂമാഫിയയ്ക്കെതിരായുള്ള നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ മുന്നേറാനായത് 57 - ലെ സര്‍ക്കാരിട്ട അടിത്തറയില്‍നിന്നാണ്.

ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ പല നടപടികളും പള്ളിക്കാര്‍ക്കും അവരുടെ രാഷ്ട്രീയമുഖമായ കോണ്‍ഗ്രസിനും രുചിക്കുന്നില്ല. അതുകൊണ്ടാണ് ഇപ്പോഴവര്‍ സര്‍ക്കാരിനെതിരായ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ പ്രശ്നങ്ങളുടെ വേരുകള്‍ 1959 മുതലേ ഉള്ളതാണ്. പക്ഷേ, അന്‍പത്തിയൊന്പത് ആവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയില്ല.

No comments:

Post a Comment

 


Copyright Blog Maasika