July 14, 2009

സി.ബി.ഐ മറന്നുവച്ച കുഴിബോംബ്


സെബാസ്റ്റ്യന്‍ പോള്‍

കുറ്റപത്രത്തില്‍ നിന്ന് സി.ബി.ഐ നീക്കാന്‍ വിട്ടുപോയ കുഴിബോംബുകളാണ് കാര്‍ത്തികേയന് വിനയായത്. എവിടെ നിന്നോ ഉണ്ടായ ഇടപെടലിന്റെ ഭാഗമായി കാര്‍ത്തികേയനെ പ്രതിസ്ഥാനത്തുനിന്ന് നിന്ന് ഒഴിവാക്കിയ സി.ബി.ഐ കുറ്റപത്രത്തില്‍ തദനുസൃതമായ ഭേദഗതി വരുത്താതിരുന്നത് അനവധാനത നിമിത്തമാകാം.


കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കെ.എസ്.ഇ.ബി. ഫുള്‍ ബോഡിന്റെ അംഗീകാരമില്ലാതെ മൂന്നു സാധാരണ വെള്ളക്കടലാസിലാണ് ധാരണാപത്രമെഴുതിയത്. അന്നുമുതലാണ് കേസിനാസ്പദമായ ഗൂഡാലോചനയുടെ തുടക്കം. ഇത്രയും സി.ബി.ഐ. കണ്ടെത്തിയതാണ്.


ലാവലിന്‍ കുറ്റാരോപണത്തിലെ മുഖ്യ ഇനം ഗൂഡാലോചനയാണ്. അതിന്റെ തുടക്കം കാര്‍ത്തികേയനില്‍ നിന്നാണെന്നു കണ്ടെത്തിയ സി.ബി.ഐ അദ്ധേഹത്തെ പ്രതിയാക്കാതിരുന്നത് തെളിവില്ലാത്തതിനാല്‍ ആണത്രേ. തെളിവില്ലെങ്കില്‍ കാര്ത്തികേയന്റെയും ഗോപാലകൃഷ്ണന്റെയും പേരുകള്‍ പ്രതികൂലമായ പരാമര്‍ശങ്ങളോടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു. സി.ബി.ഐ വെളിപ്പെടുത്തിയ കാര്യങ്ങള്‍ തന്നെ കാര്‍ത്തികേയന്റെ പങ്കാളിത്തം സ്ഥാപിക്കാന്‍ മതിയായവയാണ്. ആ പങ്കാളിത്തം തന്നെയാണ് കാര്‍ത്തികേയനെതിരായ തെളിവ്.


ഇനി കാര്‍ത്തികേയനെ ഒഴിവാക്കണമെങ്കില്‍ ഒന്നിലും അദ്ധേഹത്തിനു പങ്കില്ലെന്ന് സമര്ഥിക്കേണ്ടി വരും. സ്വന്തം കുറ്റപത്രം സി.ബി.ഐ. യെ വെട്ടിലാക്കിയിരിക്കുന്നു. പക്ഷെ ഇങ്ങിനെയൊരു അവസ്ഥ സി.ബി.ഐ. ആഗ്രഹിച്ചിട്ടുണ്ടാവം. കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കേ മുഖ്യമന്ത്രിയായിരുന്ന ആന്റണി ഡല്‍ഹിയിലുള്ളപ്പോള്‍ സി.ബി.ഐ. അല്‍പ്പം നിസ്സഹായാവസ്ഥയിലായി എന്ന് ന്യായമായും സംശയിക്കാം. എന്നാല്‍, പഴുതടച്ചു കാര്‍ത്തികേയനെ രക്ഷപ്പെടുത്താന്‍ സി.ബി.ഐ ശ്രമിച്ചില്ല.


ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന് അമിതമായ താല്‍പ്പര്യമുണ്ടായിരുന്നു എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് തലപരിശോധനയെന്ന പരാമര്‍ശമായിരുന്നു. വരദാചാരിയും കൂട്ടരും നടത്തിയത് കളവായ പ്രസ്താവനയായിരുന്നെന്നു തെളിഞ്ഞതോടെ സി.ബി.ഐ. യുടെ കേസ് ദുര്‍ബലമാവുകയാണ്. വിചാരണയ്ക്ക് മുന്നേ പ്രോസിക്യൂഷന്‍ ഭിത്തിയില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. വരും ദിനങ്ങളില്‍ അത് കൂടുതല്‍ വലുതാകാനാണ് സാദ്ധ്യത. കാര്‍ത്തികേയനെ പ്രതിയാക്കുന്നില്ലെങ്കില്‍ ഗൂഡാലോചനയെന്ന കുറ്റാരോപണം അടിസ്ഥാനമില്ലാതെ തകര്‍ന്നു വീഴും. കാര്‍ത്തികേയനെ പ്രതിയാക്കുകയാണെങ്കിലോ ‍, ലാവലിന്‍ ഇടപാട് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നുവെന്നു അദ്ധേഹത്തിനു കോടതിയെ ബോധ്യപ്പെടുത്തേണ്ടതായി വരും. അനിഷ്ട്ടമുള്ളവരെ പ്രതിയാക്കാനും ഇഷ്ട്ടമുള്ളവരെ ഒഴിവാക്കാനും സി.ബി.ഐ ഏത് മാര്‍ഗവും സ്വീകരിക്കുമെന്നതിനു തെളിവായി ലാവലിനും അഭയയും ഉള്‍പ്പെടെ പല കേസുകളും നമ്മുടെ മുന്നിലുണ്ട്. കൃത്രിമമായി തെളിവുണ്ടാക്കുന്നതിനും കണ്ടില്ലെന്നു വയ്ക്കുന്നതിനും മടിയില്ലാത്ത ഏജന്‍സിയാണത്. അതുകൊണ്ട് പ്രാഥമിക ഘട്ടത്തില്‍ ഉണ്ടായതു പോലെ കോടതിയുടെ സൂക്ഷ്മമായ നിരീക്ഷണവും കര്‍ശനമായ നിയന്ത്രണവും ആവശ്യമാണ്.


നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സി.ബി.ഐ.ക്ക് അന്ന്യമല്ല. ഫോണ്‍ ചോര്‍ത്തല്‍ എന്നാ ഗുരുതരമായ ആരോപണം സ.ബി.ഐ. ക്ക് എതിരെ ഉണ്ടായി. നിഷേധമുണ്ടായെങ്കിലും വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ പത്രങ്ങള്‍ ഒന്നും വിശദീകരിച്ചിട്ടില്ല. സി.ബി.ഐ.യെ മുന്‍ നിര്‍ത്തി സി.പി.ഐ.എമ്മിനെ തേജോവധം ചെയ്യാനുള്ള തിടുക്കത്തില്‍ പലരും പലതും മറന്നു. തിരഞ്ഞെടുപ്പില്‍ ലാവലിന്‍ വിജയകരമായ പ്രചരണവിഷയമാക്കിയ കോണ്‍ഗ്രെസ് ഇനി അല്‍പ്പകാലം അതേക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

സെക്രട്ടേറിറ്റ് സര്‍വീസ്‌ ജൂലായ്‌ 2005



No comments:

Post a Comment

 


Copyright Blog Maasika